Friday 18 July 2014

കാത്തിരിക്കുന്നത്‌ കാഴ്‌ചകളുടെ വിസ്‌മയം

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ ആദ്യ ദിനം വരും ദിവസങ്ങളിലെ ചിത്രങ്ങളെക്കുറിച്ച്‌ കാണികള്‍ക്ക്‌ ഏറെ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. പ്രമേയപരമായും സാങ്കേതികപരമായും മികച്ച ചിത്രങ്ങളാണ്‌ മേളയില്‍ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഇന്ന്‌ പ്രദര്‍ശിപ്പിക്കുന്ന സുവവാസ്‌ ഇലാംഗ്‌ബാമ്‌ സംവിധാനം ചെയ്‌ത `ഗിഫ്‌റ്റ്‌' യുദ്ധഭൂമിയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ കാമുകന്‍ നല്‍കിയ ശിരോവസ്‌ത്രവുമായി കാത്തിരിക്കുന്ന കാമുകിയുടെ കഥ പറയുന്നു. പ്രകൃതിയെക്കുറിച്ച്‌ അന്വേഷിക്കുന്ന തമിഴ്‌ മ്യൂസിക്‌ വീഡിയോ ആണ്‌ കിറുബഹറാന്‍ സംവിധാനം ചെയ്‌ത `നിജം വെങ്കെ'. പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്‌ ഈ ചിത്രം. മ്യൂസിക്‌ വീഡിയോ മത്സരവിഭാഗത്തില്‍ ദിപായന്‍സാഹയും ദിബാകര്‍ ബാനര്‍ജിയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത `033' എന്ന ചിത്രമാണ്‌ കൈരളിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക. `ആല്‍കെമി', `ഡാസ്സിള്‍ഡ്‌ സ്‌പീച്ചസ്‌', `ഫ്യൂഗ്‌സ്‌ ഓഫ്‌ കബീര്‍', യു ആര്‍ റോട്ട്‌', `വിത്ത്‌ ഔട്ട്‌ യു ഐ ഡോണ്ട്‌ എക്‌സിസ്റ്റ്‌' തുടങ്ങിയ ചിത്രങ്ങളും മേളയില്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം സമൂഹത്തില്‍ നേരിടുന്ന ക്ലേശങ്ങള്‍, ഒറ്റപ്പെടുത്തല്‍, എതിര്‍പ്പുകള്‍ എന്നിവയെ തുറന്നു കാണിക്കുന്ന `റെയിന്‍ബോസ്‌ ആര്‍ റിയല്‍' മത്സരവിഭാഗം ദീര്‍ഘഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും. റിദേഷ്‌ ശര്‍മയാണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ശ്രീമിത്ത്‌, പ്രദീപ്‌ എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ദി റെഡ്‌ ഡേറ്റാ ബുക്ക്‌'. അട്ടപ്പാടിയിലെ വംശനാശം നേരിടുന്ന ആദിവാസി സമൂഹവും അവര്‍ നേരിടുന്ന വെല്ലുവിളികളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.
ഹ്രസ്വഡോക്യുമെന്ററി വിഭാഗത്തില്‍ എട്ട്‌ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. ഒരു ജാപ്പനീസ്‌ കമ്പനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രൂരതകളുടെ സാക്ഷ്യപത്രമാണ്‌ `ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ദി ബ്ലാക്‌ ഗോഡ്‌' എന്ന ലഘുചിത്രം. `ടുവേഡ്‌സ്‌ ദി സില്‍വര്‍ ലൈനിങ്‌', `സില്‍വര്‍ ഗാന്ധി', `ഇഫ്‌ ഐ ഹാഡ്‌ വിങ്‌സ്‌', `ഇന്‍ ദി വേക്ക്‌ ഓഫ്‌ ദി ഹില്‍' തുടങ്ങിയവയാണ്‌ മറ്റ്‌ ചിത്രങ്ങള്‍. ഷോര്‍ട്ട്‌ ഫിക്ഷന്‍ വിഭാഗത്തില്‍ ദി പപ്പാറ്റ്‌, മന്താന്‍, കോഫി ബ്രേക്ക്‌, ഫിഷി മാജിക്‌ തുടങ്ങിയവയും ഇന്ന്‌ പ്രദര്‍ശിപ്പിക്കും.
മത്സരവിഭാഗം ആനിമേഷന്‍ ചിത്രങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്‌. ഒരു പെണ്‍കുഞ്ഞ്‌ അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന്‌ തന്റെ മോഹങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും മധുരമായ ശബ്‌ദത്തില്‍ വികാരഭരിതമായി പാടുന്നതാണ്‌ `ചിമുകാളി' എന്ന ആനിമേഷന്‍ ചിത്രം. അഞ്ച്‌ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.
സ്‌ത്രീ സംവിധായകരുടെ ചിത്രങ്ങളും ഹ്രസ്വചിത്രവിഭാഗത്തില്‍ ഇന്ന്‌ പ്രദര്‍ശനത്തിനെത്തും. `ഗ്രാന്റ്‌ മദര്‍', `മൈ ഗ്രാന്റ്‌ ഫാദേഴ്‌ യക്ഷി', `സവാലി', `വാനിറ്റി ബോക്‌സ്‌', `സച്ച്‌ എ ഗേള്‍ ലൈക്ക്‌ മി', `മൂണ്‍സ്‌', `സിക്‌' എന്നിവയാണ്‌ ചിത്രങ്ങള്‍. രാജ്യാന്തര വിഭാഗത്തില്‍ `സൗണ്ട്‌സ്‌ ഓഫ്‌ ടോര്‍ച്ചര്‍', `ദി ഗ്രീന്‍ പ്രിന്‍സ്‌', `ഇന്‍വിസിബിള്‍ വാര്‍സ്‌' എന്നീ ചിത്രങ്ങളാണുള്ളത്‌. പശ്ചിമേഷ്യന്‍, പരിസ്ഥിതി വിഭാഗത്തില്‍ ഓരോ ചിത്രവും ക്യാംപസ്‌ വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും ഫിലിംമേക്കേര്‍ ഇന്‍ ഫോക്കസ്സില്‍ സബാ ധവാന്റെ `ദി അദര്‍ സോംഗ്‌' എന്ന ചിത്രവും ഇന്ന്‌ പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment