Tuesday 22 July 2014

അതിജീവനത്തിന്റെ കാഴ്ചകളുമായി മേളയുടെ അവസാന ദിനം

അതിജീവനത്തിന്റെ പുത്തന്‍ ആശയങ്ങളും സ്ത്രീപക്ഷ  കാഴ്ച്ചപ്പാടുകളും അഭ്രപാളിയില്‍ മിന്നിത്തെളിഞ്ഞപ്പോള്‍ ഏഴാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ അഞ്ചാം നാള്‍ അവിസ്മരണീയമായി. സമാപന ദിവസമായ ഇന്നലെ (ജൂലൈ 22) 27 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ മത്സരവിഭാഗത്തില്‍ 10 ചിത്രങ്ങളാണുണ്ടായിരുന്നത്.
 സല്‍മ എന്ന തമിഴ് യുവതിയെക്കുറിച്ച് പ്രസിദ്ധ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായിക കിം ലോങ്ങിനോട്ടോ തയാറാക്കിയ ഡോക്യുമെന്ററിയാണ് 'സല്‍മ'. ദക്ഷിണേന്ത്യയിലെ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി വിവാഹത്തിനുവേണ്ടി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലിലായെങ്കിലും അക്ഷരങ്ങളെ സ്‌നേഹിച്ച് അവള്‍ കവയിത്രിയാകുന്നതും ദുരാചാരങ്ങളെയും അപരിഷ്‌കൃത പാരമ്പര്യങ്ങളെയും എതിര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  അക്ഷരങ്ങളോടുള്ള പ്രണയം അവളെ തമിഴിലെ ഏറ്റവും പ്രശസ്തയായ കവയിത്രിയാക്കി. 

പ്രിയ തൂവശ്ശേരി സംവിധാനം ചെയ്ത 'മൈ സാക്രിഡ് ഗ്ലാസ് ബൗള്‍ഡ്' എന്ന ചിത്രം കഥയുടെ വ്യത്യസ്തതകൊണ്ട് പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. കന്യകാത്വം എന്ന വിഷയത്തെ വിവിധ സമുദായങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുകയാണ് ഈ ചിത്രത്തില്‍. സ്ത്രീകള്‍ വിശുദ്ധികാത്തുസൂക്ഷിക്കണമെന്ന ഏകപക്ഷീയമായ പുരുഷനിലപാടിനെയും ചിത്രം ചോദ്യം ചെയ്യും. ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ ഒന്‍പതും  ഹ്രസ്വഫിക്ഷന്‍ വിഭാഗത്തില്‍ ആറും ദീര്‍ഘ-ഹ്രസ്വ ഡോക്യുമെന്ററി വിഭാഗങ്ങളിലായി ആറും, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ രണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കൈരളി തിയേറ്ററില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച ക്ലൗസ് ഡ്രഗ്‌സല്‍ സംവിധാനം ചെയ്ത 'ഓണ്‍ ദി എഡ്ജ് ഓഫ് ദി വേള്‍ഡ്' എന്ന സിനിമയും ശ്രദ്ധേയമായി. പാരീസ് നഗരത്തിലെ തെരുവുകളിലും പാലങ്ങളിലും ജീവിക്കുന്ന വീടില്ലാത്ത മനുഷ്യരെക്കുറിച്ചുള്ളതാണ് ചിത്രം.

No comments:

Post a Comment